നവംബർ 11, 2011

മലയാള സിനിമയുടെ മസിലുള്ള രക്ഷകന്മാര്‍....


മനോരമ ചാനലിലെ ടോക്ക്‌ഷോ.സന്തോഷ് പണ്ഡിറ്റിനെ ഇരുത്തി തോലുരിക്കുന്ന പരിപാടി. കുറെ യൂത്തന്മാരാണ് പ്രേക്ഷകര്‍. അരങ്ങില്‍ ചില സിനിമാക്കാര്‍. പ്രധാനി ബാബുരാജ്. പണ്ഡിറ്റിന് മാനസികരോഗമാണെന്ന് ബാബുരാജ് സ്വതസിദ്ധമായ (?)ശൈലിയില്‍ പറയുന്നു. കൂലിത്തല്ലും,ഗുണ്ടാപ്പണിയുമായി നടക്കുന്ന ഏറെ സിനിമക്കാരെപ്പറ്റി നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. ഇദ്ധേഹവും ജയിലില്‍ കിടന്നതിനെപ്പറ്റിയും, തല്ലുണ്ടാക്കിയതിനെപ്പറ്റിയും പറയാന്‍ മടികാണിക്കാത്ത ആളാണ്. മലയാള സിനിമയുടെ പ്രതിനിധിയായി മനോരമ തപ്പിയെടുത്ത ഇദ്ധേഹം മലയാള സിനിമക്ക് നല്കിയ സംഭാവന എന്താണ്? പത്തുപതിനെട്ട് വര്‍ഷമായി കച്ചവടസിനിമ(?)യുടെ ചാലില്‍ കിടക്കുന്ന വ്യക്തി. സ്വന്തമായി ഒന്നു രണ്ട് പടങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. (മുടക്ക് മുതല്‍ തിരിച്ചു കിട്ടാത്ത ബ്ലോക്ക് ബസ്‌റററുകള്‍....നിര്‍മ്മാതാവിന്റെ ബ്ലോക്കാവണം തകര്‍ത്തത്). കുറ്റം പറയരുത്, സ്വന്തം പടം നിര്‍മ്മിച്ചിട്ടുമുണ്ട്.ഒരു കൊല്ലം മുമ്പ് വരെയുള്ള പടങ്ങളില്‍ കൊലയും, ബലാത്സംഗവും സ്ഥിരമായി അഭിനയിച്ച ഇദ്ദേഹം ഒന്നു ശ്രദ്ധിക്കപ്പെടുന്നത് ഈ കഴിഞ്ഞ മാസങ്ങളിലാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നൊരു പടം. അതോടെ നല്ല സിനിമയുടെ വക്താവായി മാറി ഇദ്ധേഹം.കുട്ടികള്‍ പോലും അദ്ധഹത്തിന്റെ ആരാധകരായി മാറിയെന്നാണ് അവകാശവാദം. മസില്‍ പെരുത്തവര്‍ക്ക് സിനിമയില്‍ എല്ലാകാലത്തും സ്ഥാനമുണ്ട്. തല്ലുണ്ടാക്കാനും, റേപ്പ് നടത്താനും സ്‌പെഷലൈസ് ചെയ്ത ഇവര്‍ക്ക് അഭിനയ ശേഷിയുണ്ടോ എന്നത് ആവശ്യമില്ലാത്ത ചോദ്യമാണ്. അല്ലെങ്കില്‍ ബലാത്സംഗത്തിനെന്ത് അഭിനയം?
അതെന്തുമാകട്ടെ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി റേറ്റിംഗ കൂട്ടാന്‍ ഇപ്പോള്‍ ചാനലുകളില്‍ മത്സരമാണ്. മനോരമ ഇതില്‍ ഏറെ മുന്നോട്ട് പോയി. ഓണ്‍ലൈനില്‍ നാലുപേജ് വിശദമായ ഇന്റര്‍വ്യൂ തന്നെ വന്നു. ചാലിലെ പരിപാടി തുടരുകയാണ്. അവര്‍ തന്നെ വെട്ടി യുട്യൂബിലിടുന്നു. മനോദൗര്‍ബല്യമുള്ള ആളാണ് സന്തോഷെങ്കില്‍ അയാളെ അവഗണിക്കാന്‍ ഇവര്‍ക്കെന്താണിത്ര വിഷമം. അയാളുടെ പടം തറയാണ്. നിലവാരമില്ല.  സാങ്കേതികമികവില്ല. ഇതത്രയും മലയാളികള്‍ക്കറിയാം. പിന്നെ എന്തിനാണ് ഇത്ര ബദ്ധപ്പെട്ട് പടത്തിന് പോകുന്നത്. കാണികളിലൊരുവന്‍ പറയുന്നു കൂവാനും തറിപറയാനുമാണ് മൂന്ന് മണിക്കൂര്‍ താന്‍ തീയേറ്ററില്‍ ചെലവഴിച്ചതെന്ന്. അങ്ങനെയാണെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മനശാസ്ത്രജഞന്‍ ആദ്യം ചികിത്സിക്കേണ്ടത് ഇത്തരം മനോരോഗികളെയാണ്. കൂവാനും തെറിപറയാനും കാശുമുടക്കുന്ന ഞരമ്പ് രോഗികള്‍ തന്നെയാവും വഴിയേ പോകുന്നവരെ പിടിച്ചു പറിക്കാനും, ബലാത്സംഗം ചെയ്യാനും മടിക്കാത്തത്. സംഘം ചേരലിന്റെ മനശാസ്ത്രമാണിത്. കൂട്ടായി ച്ചേര്‍ന്നാല്‍ എന്ത് തോന്ന്യവാസവും കാണിക്കാന്‍ മട്ിക്കാത്ത ആള്‍ക്കൂട്ടം. ഈ ആള്‍ക്കൂട്ടം തന്നെയാണ് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്കടക്കം ആദ്യാവസാനം കയ്യടിച്ചും വിസിലടിച്ചും സാധാരണക്കാരനെ തീയേറ്ററില്‍ നിന്നകറ്റുന്നത്. ഇവന്‍മാര്‍ തന്നെ പിറ്റേന്ന് കൂലിക്ക് കൂവിത്തോല്‍പിക്കാനും വരും.
സൂപ്പര്‍ ചിത്രങ്ങളുടെ മഹത്വമൊന്നും പറയാതിരിക്കയാണ് ഭേദം. അത് തീയേറ്റര്‍ പരിസരത്ത് മൂന്നാംദിവസം നോക്കിയലറിയാം.
ആദ്യം നമ്മുടെ ആളുകള്‍ മര്യാദകള്‍ പഠിക്കട്ടെ. ഒരിരയെ ആവശ്യപ്പെടുന്ന നെറ്റിലെ യുവത്വം ഇനിയും ആളുകളെ വേട്ടയാടും. അവര്‍ തന്നെയാണ് ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ ഒഴിവാക്കാന്‍ മടിക്കുന്ന ചാനലുകള്‍ തന്നെയാണ് ഈ വഴിവിട്ടപോക്കിന്  പ്രധാന കാരണം. അയാളെന്തെങ്കിലും ചെയ്യട്ടെ. നിലവാരമില്ലാത്തതിനെ ഒഴിവാക്കുക. അതാല്ലാതെ ആധുനികമാര്‍ക്കറ്റില്‍ എന്ത് വഴി.

2 അഭിപ്രായങ്ങൾ:

  1. മനോരമയും കൊള്ളാം ,പണ്ഡിതും കൊള്ളാം ...!

    മറുപടിഇല്ലാതാക്കൂ
  2. ഞാനും പരിപാടി കണ്ടിരുന്നു. ബാബു രാജ് കാണിച്ച പ്രകടനം ലജ്ജാവഹം. മലയാള സിനിമയുടെ വക്താവ്.....( ! ), പിന്നൊരു സംവിധായകന്‍ .പത്ത് പേരെ ഒരുമിച്ചു തിയേറ്ററില്‍ കയറ്റാന്‍ കഴിവില്ലാത്ത ഇവനൊക്കെ സന്തോഷിനെ ക്കുറിച്ച് പറയാന്‍ എന്ത് യോഗ്യത. ആ പരിപാടിയില്‍ മാന്യതയോടെ സംസാരിച്ചത് ഡോക്ടര്‍ മാത്രം.പ്രതികരിക്കാന്‍ പോയാല്‍ നമ്മളും നാറും. ഫൂ ...........കുറെ മലയാള സിനിമാക്കാര്‍

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.