നവംബർ 23, 2011

കഥയില്ലാത്ത ആത്മകഥകള്‍


ടെലിവിഷന്‍ നമ്മുടെയൊക്കെ ജീവിതത്തെ എത്രത്തോളം സ്വാധിനിക്കുന്നുവെന്ന തിരിച്ചറിവ് ശരിക്കും അമ്പരപ്പിക്കുന്നതാണ്. ഞാന്‍ ടി.വി അധികം കാണാറില്ല എന്ന് പറയുന്നവര്‍ പോലും ചില വിഷയങ്ങളെപ്പറ്റി ചര്‍ച്ച വന്നാല്‍ ഉദ്ധരിക്കുക ടി.വിയില്‍ കണ്ട കാര്യങ്ങളാണ്. അതു മാത്രമല്ല ജീവിതത്തിലെ ഫ്രീടൈമിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നതും ടി.വിക്കു മുന്നിലാണ്. പുതിയ വിഷയങ്ങള്‍ തേടിയുള്ള ടെലിവിഷന്‍ പ്രവര്‍ത്തകരുടെ യാത്രയും നിലക്കാതെ തുടരുന്നു. സീരിയല്‍, റിയാലിറ്റി,കോമഡി, സിനിമ ഇത്യാദി സ്ഥിരം പരിപാടികളില്‍ നിന്ന് പുറത്ത് കടന്ന് പുതിയ മേഖലകള്‍ കണ്ടെത്താന്‍ നിരന്തരം ശ്രമങ്ങളും നടക്കുന്നു. എന്നാല്‍ ടി.വി യില്‍ അധികം വരാത്ത ഒരു പരിപാടിയാണ് ആത്മകഥ. ഏറിവന്നാല്‍ ഏതെങ്കിലും സിനിമാതാരത്തിന്റെ കുറെ ഓര്‍മകളില്‍ അവസാനിക്കുന്നു ഇത്തരം പരിപാടികള്‍. അല്പമെങ്കിലും വ്യത്യസ്ഥമായ ഒരു പരിപാടി ഇത്തരത്തില്‍ വന്നത് കൈരളിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയായിരുന്നു. ശ്രീനിവാസന്‍ എന്ന നടന്റെ അനുഭവങ്ങളിലൂടെയും  ഓര്‍മ്മകളിലൂടെയുമുള്ള യാത്രയായിരുന്നു ഇത്.

നമ്മുടെ മുഖ്യധാരാ ആഴ്ചപ്പതിപ്പുകള്‍, മാസികകള്‍ നിവര്‍ത്തിയാല്‍ അതിലെ പ്രധാന ഇനം സ്മരണകളാണ്. കഥകള്‍കൊണ്ട് ടൈറ്റ്‌ലി പാക്ക്ഡ് ആയി വര്‍ഷാവര്‍ഷം ഇറങ്ങിയിരുന്ന മാതൃഭൂമി ഓണപ്പതിപ്പുപോലും ഇപ്പോള്‍ കഥയും കവിതയും വിട്ട് അനുഭവക്കുറിപ്പുകളിലെത്തിയിരിക്കുന്നു. അതിപ്പോള്‍ ഇന്നവര്‍ക്കേ എഴുതാവൂ എന്നൊന്നുമില്ല. ഒരു കവിത ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചാലും, സ്വന്തം ഒരു ബ്ലോഗെഴുതിയാലും യോഗ്യതയായി. (പത്രാധിപരെ പരിചയം വേണം) .കേരളത്തില്‍ ഈ തരംഗം ദൂരവ്യാപകമായ ഫലങ്ങളാണ് ഉളവാക്കിയത്. കള്ളനും, കൊലപാതകിയും, കന്യാസ്ത്രീയും(ഔട്ട്..!)അച്ചനും, ഡോക്ടറും എന്നു വേണ്ട പ്രൊഫഷണല്‍ വ്യഭിചാരി(ണി)കള്‍ വരെ ആത്മകഥയെഴുതി. അതൊക്കെ ചൂടപ്പം (?) പോലെ വിറ്റും പോയി. മഠം വിട്ടുപോകുന്ന കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ കുടുംബക്കാരല്ല, പ്രസാധകന്‍ തന്നെ രംഗത്തുവന്നു. കാര്യമൊക്കെ ശരി പക്ഷേ ആണ്ടിലൊന്നു വച്ച് ആത്മകഥയെഴുതേണ്ടി വരും....ഇല്ലെങ്കില്‍ വേറെ ആളെ നോക്കും.
ഒരു കാലത്ത് കേരളത്തില്‍ (മംഗളം,മനോരമ ആഴ്ച്ചപ്പതിപ്പുകള്‍ അരങ്ങ് വാണ കാലത്ത്...)മമ്മൂട്ടി-മോഹന്‍ലാല്‍ ആത്മകഥക്കായിരുന്നു ഡിമാന്‍ഡ്. ഒരോ സമയം രണ്ടിലും എഴുതിയവരുണ്ട്.(എഴുത്തൊന്നുമില്ല...ഒന്നോ രണ്ടോ പോയിന്റ് പറഞ്ഞ് കൊടുത്താല്‍ പ്രൊഫഷണല്‍ എഴുതിക്കൊള്ളും.)
അതൊക്കെ നിറം പിടിപ്പിച്ച കഥകള്‍. എം.ടിയുടെ കഥകള്‍ പോലെ ആലങ്കാരികത നിറഞ്ഞ വാക്കുകള്‍. പക്ഷേ ഇന്നിപ്പോള്‍ അത്തരം ശൈലിക്കും ഡിമാന്‍ഡില്ല. പച്ചയായ സംഭവങ്ങള്‍ വേണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സംഭവങ്ങളേ വേണ്ട. ബസില്‍ പോയപ്പോള്‍ മെലിഞ്ഞൊരു പെണ്‍കൊച്ചിനെ കണ്ടതും, പാലക്കാട്ട് പന കണ്ടതും മുതല്‍ റമ്മു കുടിച്ച് ഛര്‍ദിച്ചതും, അര്‍ദ്ധരാത്രി ലോഡ്ജില്‍ നിന്നെഴുന്നേറ്റ് കള്ള.............പോയതും വരെ. ഇതൊക്കെ വിളിച്ച് പറഞ്ഞിട്ട് ഇവര്‍ക്കെന്ത് മെച്ചം, സ്വന്തം കുടുംബം കോഞ്ഞാട്ടയാവില്ലേ എന്ന് ഞാനും ചിന്തിച്ചിരുന്നു...
പിന്നീടാണ് ഇതിന്റെ ബിസിനസ് മൈന്‍ഡ് മനസിലാക്കുന്നത്. ഒരു മാപ്പിള ഡോക്ടറുടെ കഥകള്‍ വായിച്ചാല്‍ അദ്ധേഹം ഒരു കാസനോവയാണെന്നും ക്ലിനിക്കില്‍ വരുന്ന പെണ്ണുങ്ങളൊക്കെ അദ്ദേഹത്തിന്റെയൊപ്പം സമയെ ചെലവഴിക്കാന്‍ വരുന്നവരാണെന്നും തോന്നും. സ്വന്തം ഭാര്യയുടെ കന്യകാത്വം ഫേഷ്യല്‍ ക്രീമുപയോഗിച്ച് തകര്‍ക്കുന്നത് വരെ അദ്ദേഹം അടുത്തിടെയെഴുതി... (എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും...മണ്ടി..മണ്ടി..)
സ്ത്രീ വിഷയം കഴിഞ്ഞാല്‍ പിന്നെ വെള്ളമടിക്കഥകള്‍ക്കാണ് പ്രിയം. ജോണ്‍ എബ്രാഹമിനൊപ്പം വെള്ളമടിച്ചവരൊക്കെ അതു വച്ച് ഓരോ പുസ്തകം തന്നെയെഴുതി. അയ്യപ്പന്‍ അത്രത്തോളം വരില്ല. മാതൃഭൂമിയുടെ വെള്ളമടി എഴുത്തുകാരന് ഇപ്രാവശ്യം ഓണപ്പതിപ്പില്‍ അലോട്ട് ചെയ്തത് 20 ഓളം പേജാണ്. ബാക്കി ഷക്കീല കൊണ്ടുപോയി. രാവിലെ ആറുമണിക്ക് എഴുന്നേല്‍ക്കുന്നു, ഓള്‍ഡ് കാസ്‌കില്‍ പല്ല് തേക്കുന്നു, ബാഗ്‌പൈപ്പറില്‍ കുളിക്കുന്നു, കള്ളുകുടിക്കാന്‍ പോകുന്നു, കെട്ട് വിടുമ്പോള്‍ നാടനടിക്കുന്നു, വൈകുന്നേരം ഓള്‍ഡ് മങ്കും, സംഭാവന കിട്ടിയ ജോണിവാക്കറും ചേര്‍ത്ത് കഞ്ഞിവെച്ചുകുടിക്കുന്നു....ഇത്തരത്തിലാണ് ആത്മകഥ. ്
അടുത്തകാലത്ത് ഇന്നസെന്റിന്റെ ആത്മകഥ വന്നിരുന്നു. മനോരമയില്‍ വന്നപ്പോള്‍ ആകെ മൊത്തം ഹാസ്യത്തില്‍ കുതിര്‍ത്ത അനുഭവങ്ങളാണെങ്കില്‍ അതേ അനുഭവങ്ങള്‍ മാതൃഭൂമിയില്‍ എത്തുമ്പോള്‍ ദാര്‍ശനികമാകുന്നു. ഒടുക്കം വിഷയദാരിദ്ര്യം വന്നാവണം പരിപാടി നിര്‍ത്തി. നന്നായി....

ടെലിവിഷനിലും ഇത്തരം പരീക്ഷണങ്ങള്‍ക്ക് സ്ഥാനമുണ്ട്. രാത്രി പത്തിന് ശേഷമാണെങ്കില്‍ ഷക്കീലയെയൊക്കെ കൊണ്ടുവന്ന് ക്ലിപ്പിങ്‌സടക്കം കാണിക്കാം. മാതൃഭൂമി ചാനല്‍ തുടങ്ങുമ്പോള്‍ അത്തരം പ്രതീക്ഷിക്കാമായിരിക്കും. അക്ഷരവും കാഴ്ചയും തമ്മില്‍ ദാ ഇത്ര അകലമല്ലേ ഉള്ളു...

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍12:05 PM, നവംബർ 24, 2011

    ചുരുക്കി പറഞ്ഞാല്‍ കുട്ടികള്‍ ഇന്ടര്നെടിലെ പച്ച ബ്ലൂ കണ്ടാലും കുഴപ്പമില്ല , മലയാള പത്രവും മലയാള ചാനലും കാണരുത് , കഥയല്ലിതു ജീവിതം ഒക്കെ കണ്ടാല്‍ വഴിപിഴക്കാന്‍ പിന്നെ മറ്റൊന്നും വേണ്ട

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.